ബാലുശ്ശേരി : ഉമ്മുകുല്‍സു കൊലക്കേസിലെ ഒന്നാം പ്രതി ഭര്‍ത്താവ് താജുദ്ദീനെ വീര്യമ്പ്രത്തെ സുഹൃത്തിന്റെ വാടകവീട്ടിലും നന്മണ്ടയിലെ പെട്രോള്‍ പമ്പിലും എത്തിച്ചു തെളിവെടുപ്പ് നടത്തി. കഠിനമായ ശാരീരിക പീഡനത്തിനുശേഷം മരണാസന്നയായ ഉമ്മുകുല്‍സുവിനെ ഈ വീട്ടിലെത്തിച്ചാണ് താജുദ്ദീന്‍ കടന്നുകളഞ്ഞത്.
കൊലചെയ്യപ്പെട്ട ദിവസം ഉമ്മുകുല്‍സുവിനെ മലപ്പുറത്തേക്ക് കൊണ്ടുപോയ കാറില്‍ ഈ പെട്രോള്‍ പമ്പില്‍ നിന്നാണ് ഇന്ധനം നിറച്ചത്. റിമാന്‍ഡിലുള്ള ഇയാളെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍വാങ്ങിയാണ് പൊലീസ് തെളിവെടുപ്പിനെത്തിച്ചത്. അടുത്തദിവസങ്ങളില്‍ വെന്നിയൂരില്‍ ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടിലും കാര്‍ വാടകയ്‌ക്കെടുത്ത കല്പകഞ്ചേരിയിലെ വീട്ടിലും കൊണ്ടുപോകും.
ഇന്നലെ താജുദ്ദീനുമായി പൊലീസ് തെളിവെടുപ്പിനെത്തുമ്പോള്‍ പ്രതിയെ കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. തുടക്കത്തില്‍ ശാന്തനായിരുന്ന ഇയാള്‍ തിരിച്ചു പോകുമ്പോള്‍ ആകെ അസ്വസ്തനായിരുന്നു. താജുദ്ദീന്‍ ഉമ്മുകുല്‍സുവിനെ ക്രൂരമായ ശാരീരികപീഡനത്തിന് ഇരയായായതിന്റെ പാടുകള്‍ ചുണ്ടിലും മുഖത്തും ശരീരത്തിലാകെയും കാണാന്‍ കഴിയും, മുറിപ്പാടുകള്‍ക്കുപുറമേ തുടയില്‍ ആഴത്തില്‍ കടിയേറ്റ പാടുമുണ്ട്. പല്ലിന്റെ പാടുകള്‍ താജുദ്ദീന്റേതാണെന്ന് സ്ഥിരീകരിക്കാനുള്ള ഓഡന്റോളജി ടെസ്റ്റിനും ഫൊറന്‍സിക് പരിശോധനയ്ക്കും വിധേയമാക്കുമെന്ന് ബാലുശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ് കുമാര്‍ പറഞ്ഞു.
താജുദ്ദീന്റെ പിതാവിന്റെ ഉള്‍പ്പെടെ ആറുപേരുടെ രഹസ്യമൊഴി മജിസ്ട്രേറ്റിനുമുന്നില്‍ രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതിതേടുമെന്നും പൊലീസ് അറിയിച്ചു.
Umm Kulsu murder case accused brought to evidence