നന്മണ്ട : കോൺഗ്രസ് നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന കരിപ്പാല രാഘവൻ മാസ്‌റ്റർ അനുസ്‌മരണ സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്‌തു.
കരിപ്പാലയുടെ പ്രവർത്തനങ്ങൾ പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്നു. ഇപ്പോൾ എല്ലാവരും ഓൺലൈനിലാണ് ഇടപെടുന്നത്.
അന്ന് ഒട്ടും വിജയ സാധ്യത ഇല്ലാത്ത ഡിവിഷനിൽ നിന്നു തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ പൊതു പ്രവർത്തനത്തിലെ മികവു കൊണ്ടാണ്.
തൃശൂരിലെ സിപിഎം ബിജെപി ഒത്തുകളിയെ കുറിച്ച് തനിക്ക് മനസ്സിലായത് വോട്ടർമാരുമായി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ്. താഴെ തട്ടിൽ സംഘടന ശക്‌തമാക്കാതെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ നേടുന്ന വിജയത്തെ അടിസ്ഥാനമാക്കി പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പുകളെ നേരിടാനാകില്ലെന്നു അദ്ദേഹം പറഞ്ഞു.
പഴയ കാലത്തെ പ്രവർത്തന രീതിയിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ തലമുറ തയാറാകണം. കേരളത്തിലും കേന്ദ്രത്തിലും ഭരണമാറ്റത്തിനു ജനങ്ങൾ ആഗ്രഹിക്കുന്നു.
അനുസ്‌മരണ സമ്മേളനത്തിൽ പാറക്കണ്ടി ബാലകൃഷ്‌ണൻ നായർ അധ്യക്ഷത വഹിച്ചു. കരിപ്പാല സ്‌മാരക എൻഡോവ്‌മെൻ്റുകൾ ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്‌തു.
കെപിസിസി ജന. സെക്രട്ടറി പി.എം. നിയാസ് അനുസ്‌മരണ പ്രഭാഷണം നടത്തി. കെപിസിസി മെംബർ കെ.രാമചന്ദ്രൻ, ഡികെടിഎഫ് സംസ്‌ഥാന പ്രസിഡൻ്റ് യു.വി.ദിനേശ്‌മണി, ശ്രീജിത്ത് കുരുവട്ടൂർ, ജി.വി.ഷാജു, കാവിൽ പി.മാധവൻ, ജയൻ നന്മണ്ട, ഗൗരി പുതിയോത്ത്, കരിപ്പാല ബാബു, കരിപ്പാല രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എഴുകുളം എയുപി സ്‌കൂളിലെ എം. അമൃതവർഷിണി, നന്മണ്ട എച്ച്എസ്എസിലെ കെ.നേഹ എന്നിവരാണ് ഇത്തവണ എൻഡോവ്മെൻ്റിനു അർഹരായത്.
Karipala Raghavan Master Commemoration Conference inaugurated by K. Muralidharan MP