ബാലുശ്ശേരി : വായന തന്ന അനുഭവവും ഉൾക്കരുത്തും ഒരു പ്രക്ഷേപകൻ എന്ന നിലയിൽ തന്നെ എത്ര മാത്രം സഹായിച്ചു എന്ന് സാക്ഷ്യപ്പെടുത്തുകയാണ് കേരളത്തിലെ പ്രശസ്തനായ റേഡിയോ കലാകാരൻ അബ്ദുള്ള നന്മണ്ട.
അദ്ദേഹം പറയുന്നത് കേൾക്കുക : " 1979 ലെ മാർച്ചു മാസം .കോഴിക്കോട് ആകാശവാണിയിൽ അസി. എഡിറ്ററുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം നടക്കുകയാണ്.
അഭിമുഖം നടത്തുന്നവരിൽ എം പി മന്മഥൻ സാറും, കോന്നിയൂർ ആർ നരേന്ദ്ര നാഥുമുണ്ട്.ഊഴമെത്തിയപ്പോൾ ഞാൻ അവർക്കുമുമ്പിലെത്തി.
പതിവുചോദ്യങ്ങൾക്കു ശേഷം എന്റെ നിലപാടും വീക്ഷണവുമറിയാനുള്ള ആദ്യ ചോദ്യം മന്മദൻ സാറിൽ നിന്നായിരുന്നു.ഇറാനിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ഖുമേനിയെക്കുറിച്ചും എന്താണ് അഭിപ്രായം....?ഞാൻ പറഞ്ഞു"
മതത്തിന് രാഷ്ട്രത്തെ നിർമ്മിച്ചെടുക്കാൻ കഴിയില്ല.രാഷ്ട്രത്തിന് മതത്തെ നിർമ്മിച്ചെടുക്കാൻ കഴിയും.ആയത്തുള്ളാ റൂഹുള്ളാ ഖുമേനിയുടേത് മത രാഷ്ട്രമല്ല,മത ലോകം തന്നെ ഉണ്ടാക്കിയെടുക്കാമോ എന്ന പരീക്ഷണമാണ്.
ഈ ബോധം എനിയ്ക്ക് അനുസ്യൂതമായ പത്ര വായനയിൽ നിന്ന് ലഭിച്ചതാണ് .ശബ്ദ പരിശോധനയിൽ വിജയിക്കാനുള്ള കാരണം ഉച്ചത്തിലുള്ള വായനാ ശീലമാണ്.
ആകാശവാണിയിൽ നിയമിക്കപ്പെട്ട് അധികം വൈകാതെ വാർത്താ വായനയ്ക്ക് നിയമിക്കപ്പെടാനും സഹായകമായത് വാർത്താവതാരകരെ അനുകരിച്ചു കൊണ്ടുള്ള വായനാ രീതിയായിരുന്നു ".
ആകാശവാണിയിൽ സ്വയം അപ്ഡേറ്റ് ചെയ്യപ്പെടണമെങ്കിൽ ആഴത്തിലും പരന്നുമുള്ള വായന അത്യാവശ്യമായിരുന്നു. അതുകൊണ്ട് തന്നെ ശമ്പളം വാങ്ങുന്ന ദിവസം ആദ്യം വാങ്ങുന്നത് പുസ്തകമായിരിക്കും.
വായന ഇന്ന് സ്വതന്ത്രമല്ല. പ്രത്യേകിച്ചും അച്ചടിമാധ്യമ രംഗത്തെ വായന.വരും തലമുറയെ തെറ്റായ ദിശയിലേക്ക് നയിക്കുകയാണ് വ്യാപാരവൽക്കരിക്കപ്പെട്ട മാധ്യമങ്ങൾ.അടിസ്ഥാന വർഗ്ഗത്തെ അപകടപ്പെടുത്തുന്ന രീതിയാണത്.യുവത്വത്തിന്റെ ബൗദ്ധികതലം അവർ അവർക്കനുസരിച്ച് രൂപപ്പെടുത്തുകയാണ്.
ആകാശവാണിയുടെ എല്ലാ കേന്ദ്രങ്ങളിലും മികച്ച ലൈബ്രറികളുണ്ട്.കൊഴിക്കോട് ആകാശവാണിയിലെ പുസ്തകശേഖരം ഇംഗ്ലീഷ് ഹിന്ദി ഭാഷാ കൃതികളാൽ സമ്പന്നമാണ്.1993 ൽ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി ഉദ്യോഗക്കയറ്റം ലഭിച്ച് കണ്ണൂരിൽ നിയമിക്കപ്പെട്ടപ്പോൾ ആദ്യം ചെന്ന് കണ്ടത് ലൈബ്രറിയാണ്.
കൊച്ചി ആകാശവാണിയിലേക്ക് സ്ഥലം മാറി എത്തിയപ്പോഴും കവറത്തി ആകാശവാണിയിൽ ഇടക്കാല സേവനത്തിന് നിയോഗിക്കപ്പെട്ടപ്പോഴും എന്നെ ആകർഷിച്ചത് സ്റ്റുഡിയോകളായിരുന്നില്ല, മറിച്ച് അവിടത്തെ ലൈബ്രറികളായിരുന്നു.
2005 ൽ കോഴിക്കോട് ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിൽ നിന്ന് വിരമിക്കുമ്പോൾ നഷ്ടപ്പെട്ടത് സഹ പ്രവർത്തകരെ മാത്രമല്ല, ഒരു നല്ല വായനാ ലോകം കുടിയാണ് .നല്ല പ്രക്ഷേപകർ നല്ല വായനക്കാരായിരുന്നു എന്നാണ് അനുഭവം പറയുന്നത്.
Reading through an open window to the airwaves