ബാലുശ്ശേരി: ഗവർണറുടെ ഭരണഘടനാപരമായ അധികാരത്തെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും കേരള നിയമസഭ പാസാക്കിയ ഒരു പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിൽ സർവകലാശാല ചാൻസലറായി നിയമസഭ നിശ്ചയിച്ച ഒരു ചുമതലക്കാരൻ മാത്രമാണ് ചാൻസലറെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
ബാലുശ്ശേരിയിൽ നടന്ന എൻ.സി.പി ജില്ലാ നേതൃപഠന ക്യാമ്പിന്റെ സമാപന യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ചാൻസലറുടെ നടപടിയെ ചോദ്യം ചെയ്തതു കൊണ്ടാണ് അദ്ദേഹം അതിനെതിരെയുള്ള നടപടി സ്വീകരിച്ചത്.
ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കാൻ സർക്കാർ ഓർഡിനൻസ് ശുപാർശ ചെയ്തിരിക്കയാണ്.
അതിൽ ഗവർണർ നിലപാട് എടുക്കാൻ വൈകിയാൽ രാഷ്ട്രപതിക്ക് അയച്ചു കൊടുക്കേണ്ടിവരും.
അങ്ങനെയൊരു സാഹചര്യം വന്നാൽ ആ ഓർഡിനൻസ് അവിടെ കിടക്കും. ആ നിയമം പാസ്സാകാതിരിക്കാനുള്ള അവസരമുണ്ടാകും.
ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ലായി അവതരിപ്പിച്ച് ഓർഡിനൻസ് പാസ്സാക്കുന്നത് പരിഗണിക്കാം.
എന്നാൽ നിയമസഭ കൂടുമ്പോൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണം.
ആ പ്രസംഗത്തിൽ ഗവർണർ ഒപ്പുവെക്കില്ല എന്നു പറഞ്ഞാൽ നയപ്രഖ്യാപനം പ്രസംഗം നടത്താതെ തന്നെ നിയമസഭ സമ്മേളനം നടത്താൻ കഴിയും അതിനുള്ള സാധ്യതയാണ് ഇപ്പോൾ ആരായുന്നത്.
കഴിഞ്ഞ സമ്മേളനത്തിന്റെ തുടർച്ചയാണ് അടുത്ത സമ്മേളനം. ഇത് ചേരാൻ ഗവർണറു ടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ ആവശ്യമില്ലെന്നാണ് നിയമോപദേശമെന്നും മന്ത്രി പറഞ്ഞു.
നിയമത്തിന്റെ സംരക്ഷണത്തിനപ്പുറം ഒരു ജനകീയ പ്രതിരോധമാണ് ഇടതുമുന്നണിയുടെ മുമ്പിലുള്ളത്.
നവംബർ 15 ന് ഗവർണർക്കെതിരെ രാജ്ഭവൻ ഉപരോധം പ്രഖ്യാപിച്ചത് ഈയൊരു ജനകീയ പ്രതിരോധത്തിന്റെ ഭാഗമാണെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
Beyond the protection of the law, the people's resistance will be mounted against the governor