നടുവണ്ണൂർ:ജില്ലാസ്കൂൾ കലോത്സവത്തില്‍ ഒപ്പനയുടെ വേദിയിൽ യവനിക ഉയരുമ്പോൾ നാല് ഉപജില്ലകളിൽ നിന്ന് ഒന്നാം സ്ഥാനം നേടി വരുന്ന മൊഞ്ചത്തികളുടെ ഒപ്പനപ്പാട്ടിന്റെ ഇശലുകളുമായി നാസർ മാക്കണ്ടാരി.
പേരാമ്പ്ര, ബാലുശ്ശേരി, കൊടുവള്ളി, മേലടി, കുന്നുമ്മൽ, കൊയിലാണ്ടി, ചേവായൂർ ഉപജില്ലകളിലെ യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ കാവുന്തറ സ്വദേശി നാസർ മാക്കണ്ടാരി പഠിപ്പിച്ച ഒപ്പനക്കും വട്ടപ്പാട്ടിനും എ ഗ്രേഡും ആദ്യത്തെ മൂന്ന് സ്ഥാനവും ലഭിച്ചു.
നാല് ഉപജില്ലകളിൽ നിന്ന് ഒന്നാം സ്ഥാനം നേടി ജില്ലയിൽ മാറ്റുരക്കുന്നത് ഒരേ പരീശീലകന്റെ കീഴിൽ താളമിട്ടവർ.
നന്നായി പാടി കളിക്കുന്നവർ കിരീടമണിയട്ടെ എന്ന് നാസർ മാഷ് പറയുന്നു.
സി.ബി.എസ്.ഇ വിഭാഗത്തിൽ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും നാസർ മാഷിന്റെ ഒപ്പന തന്നെ.
മാപ്പിളകലാ അക്കാദമിയിലെ പഠനത്തിന് ശേഷം രണ്ടരപതിറ്റാണ്ടായി സ്കൂൾ കലോത്സവവേദിയിൽ താളം പിഴക്കാതെ കുട്ടികൾക്കൊപ്പം ഇശലുകളുമായി നാസർ മാഷ് ഉണ്ട്.
കോവിഡ്കാലത്ത് എല്ലാം നിശ്ചലമായപ്പോൾ കോൺക്രീറ്റ് ജോലിക്ക് ഇറങ്ങി ജീവിതത്തിന്റെ താളം മുറുക്കി.
കലോത്സവ വേദികൾ ഉണർന്നപ്പോൾ മറ്റ് കലാകാരന്മാരെ പോലെ തിരക്കിലാണ് നാസർ മാഷും.
മാപ്പിള കലയിലെ ഒപ്പനയെയും വട്ടപ്പാട്ടിനെയും നെഞ്ചിലേറ്റി അതിനായി ജീവിതം അർപ്പിച്ച നാസറിന് പിന്തുണയായി സുഹൃത്തുക്കളും സ്കൂൾ അധികൃതരും കുട്ടികളും ഉണ്ട്.
പരേതനായ മാക്കണ്ടാരി മൂസ്സക്കുട്ടി മറിയം ദമ്പതികളുടെ മകനാണ് നാസർ മാഷ്.
ഭാര്യ റജിന, മക്കൾ നഹൽനുജു, മാസിം. സഹോദരി നസീറ.
When Yavanika rises on Oppana's stage