ഒരു മാതൃക പ്രവർത്തനത്തെ പ്രശംസിക്കാതെ വയ്യ. നന്മകൾകൾക്ക് നിറം കുറയുകയും തിന്മകൾക്ക് നിറയെ വർണ്ണങ്ങളുണ്ടാകുന്ന ന്യൂജെൻ കാലത്ത് പുതുതലമുറയെ സംബന്ധിച്ച് പലപ്പോഴും കേൾക്കുന്ന വാർത്തകളും ചിത്രങ്ങളും നമ്മുടെ മനസ്സിനേയും ചിന്തകളേയും അലോസരപ്പെടുത്തുന്നതാണ്.

എന്നാൽ അതിൽ നിന്നും ഏറെ മാറി മൂന്നു ചെറുപ്പക്കാരെ ഞാനിന്ന് പരിചയപ്പെടാൻ ഇടയായി . അവരെ പറ്റി നിങ്ങളും അറിയണം ബാലുശ്ശേരി സ്റ്റേഷനിൽ ഡ്യൂട്ടിയിലിരിക്കുമ്പോഴാണ് മൂന്നു പേർ ഒരു കവറുമായി കടന്നു വരുന്നത്.
കാര്യം അന്വേഷിച്ചപ്പോൾ റോഡിൽ നിന്നും വലിയ തുകയടങ്ങിയ ഒരു കവർ കിട്ടിയിട്ടുണ്ടെന്നും അതിനകത്തുള്ള രേഖകളും പാസ്സ് ബുക്കും കണ്ടപ്പോൾ ഏതോ വനിതാ കൂട്ടായ്മയുടേയതാണെന്ന് തോന്നിയെന്നും,അവരെ കണ്ടെത്തി ഏൽപ്പിക്കണമെന്നും പറഞ്ഞു.
പോകാനിറങ്ങിയ അവരെ പിടിച്ചു നിർത്തി നമുക്ക് അവരെ കണ്ടെത്തി നിങ്ങൾ തന്നെ അത് കൈമാറണമെന്നും നിങ്ങളെ പോലെയുള്ള ചെറുപ്പക്കാരും നാട്ടിലുണ്ടെന്ന കാര്യം അവരെ അറിയിക്കണമെന്നും ഞാൻ പറഞ്ഞു.
കവറിലെ പേപ്പറുകൾ പരതി ഉടമസ്ഥയെ കണ്ടെത്തി. അവരുടെ നമ്പർ സംഘടിപ്പിച്ച് വിളിച്ചപ്പോൾ ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് ഉറപ്പിച്ച വലിയ തുക കിട്ടിയതിന്റെ സന്തോഷത്തിൽ അപ്പുറത്തുനിന്നും ഒരു സ്ത്രീയുടെ ഉറക്കെയുള്ള കരച്ചിലാണ് ഞാൻ കേട്ടത്.
മിനുട്ടുകൾക്കുള്ളിൽ പണത്തിൻറെ ഉടമസ്ഥ സ്റ്റേഷനിലെത്തി മൂവർ സംഘത്തിൻറെ കയ്യിൽ നിന്നും പണവും രേഖകളുമടങ്ങിയ കവർ എസ് ഐ യുടെ സാന്നിധ്യത്തിൽ ഏറ്റു വാങ്ങി. ബാലുശ്ശേരി പറമ്പിൻറെ മുകൾ സ്വദേശികളായ കണിയാൻ കണ്ടി അഭിനന്ദും മൈകുളങ്ങര അതുലും തൊടുവക്കണ്ടി അഭിരാം ഗിരീഷും എനിക്ക് പ്രിയപ്പെട്ടവരായത് അതുകൊണ്ടാണ്.
ചെറുപ്പത്തെ വഴിമാറ്റി സഞ്ചരിപ്പിക്കാനായി തിന്മയുടെ കഴുകൻമാർ റോന്തു ചുറ്റുമ്പോൾ അവരുടെ മായക്കാഴ്ചയിൽ പെട്ട് ഇയ്യാംപാറ്റ കണക്കെ യുവത്വം വഴിതെറ്റി എരിയുന്നത് കണ്ടു മനസ്സ് മരവിച്ചിരിക്കുമ്പോഴാണ് നന്മയുടെ പ്രതീകങ്ങളായി ഈമൂന്ന് കൂട്ടുകാരെ എനിക്ക് കാണാനായതെന്ന് ബാലുശേരി പോലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ ഉള്ളിയേരി നാറാത്ത് സ്വദേശിയായ മുഹമ്മദ് പുതുശേരിയാണ് ഈ മൂന്നു യുവാക്കളുടെ നന്മയെ പുറം ലോകത്ത് എത്തിച്ചത്.
As an example for the new generation, these young people found the money stolen from the road and returned it to the owner.